ലോകത്തെ ഏറ്റവും വലിയ മലയാളം കൈയ്യെഴുത്ത് ബൈബിള്‍ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആർ.എഫ് വേൾഡ് റെക്കോര്‍ഡിൽ ഇടം പിടിച്ചു.

 


തിരുവല്ല:  വേങ്ങൽ കുഴിക്കാട്ട് വീട്ടിൽ 
മനോജ്‌ എസ്സ് വര്‍ഗീസും ഭാര്യ ഡോ.സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 417 ദിവസം കൊണ്ട് എഴുതി തയ്യാറാക്കിയ ലോകത്തെ ഏറ്റവും വലിയ കൈയ്യെഴുത്ത് ബൈബിള്‍ ഇനി വേങ്ങൽ ശാലേം മാർത്തോമാ പള്ളിയിൽ ഉണ്ടാകും.മാർത്തോമ സഭാ കുന്നംകുളം - മലബാർ  ഭദ്രാസനം അധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പ്രകാശന കർമ്മം നിർവഹിച്ചു.

ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കൈയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആർ.എഫ് വേൾഡ്  റെക്കോര്‍ഡിൽ  ഇടം പിടിച്ചു. യു.ആർ.എഫ് വേൾഡ്  റെക്കോര്‍ഡ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ.സുനിൽ ജോസഫ് പ്രഖ്യാപനം നടത്തി. യു.ആർ.എഫ് വേൾഡ് റിക്കോർഡ്  സർട്ടിഫിക്കറ്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയും  അംഗികാര മുദ്ര ജൂറി ഡോ.ജോൺസൺ വി ഇടിക്കുളയും സമ്മാനിച്ചു.റവ.ഫാദർ ജോസഫ് കെ.ജോർജ് അധ്യക്ഷത വഹിച്ചു.പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്തൻ ജോസഫ്, മാർത്തോമാ സഭ കൗൺസിൽ അംഗം തോമസ് കോശി, ചാൾസ് മാത്യൂ, മാത്യൂ കുര്യൻ, പി.ടി. വർഗ്ഗീസ് ,ജോർജ് ഏബ്രഹാം, പി.കെ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിലെ വൈദീകരും വിശ്വാസ സമൂഹവും ചടങ്ങിൽ സംബന്ധിച്ച് മനോജ് എസ് വർഗ്ഗീസിനെയും ഭാര്യ ഡോ.സൂസൻ മക്കൾ ക്യപ, കരുൺ എന്നിവരെ അഭിനന്ദിച്ചു. 

36 കിലോഗ്രാം ഭാരമുള്ള 'എ2' പേപ്പര്‍ സൈസില്‍ 70ൽ പരം പേജുകളിൽ ചിത്രങ്ങളും ഉൾപെടുത്തി എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍1795പേജുകളാണുള്ളത്.  65.5 സെ.മീറ്റർ നീളവും, 48.5 സെ.മീറ്റർ വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത്പ്രതി ദുബായിലെ ട്രൂലൈൻ കമ്പനിയാണ് ബൈൻഡ് ചെയ്തത്.
പുറംചട്ട നിർമ്മിച്ചിരിക്കുന്നത് ഇറ്റാലിയൻ ലതറിൽ  ആണ്.മനോജും കുടുംബവും എഴുതുന്ന വീഡിയോകളും മറ്റ് രേഖകളും യു.ആർ.എഫ് വേൾഡ്  റെക്കോര്‍ഡ് ജൂറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക്അയച്ചു കൊടുത്തിരുന്നു.

ഇതിന് മുമ്പ് 2020ൽ മനോജും കുടുംബവും തയ്യാറാക്കിയ ബൈബിളിൻ്റെ ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതി ഗിന്നസ് വേൾഡ് റെക്കോര്‍ഡും,  യു.ആർ.എഫ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിരുന്നു.
മക്കള്‍ക്ക് സമ്മാനമായിനല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം ഡോ.സൂസൻ  തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ്‌ എസ്സ് വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. 

മനോജും കുടുംബവും തങ്ങളുടെ മാതൃ ഇടവകയായ വേങ്ങൽ ശാലേം മാർത്തോമാ പാരിഷിന്   കൈമാറിയ ബൈബിള്‍ പ്രത്യേക പേടകത്തില്‍ ദൈവാലയത്തിൻ്റെ മധ്യഭാഗത്ത് സൂക്ഷിക്കുന്നു.



Post a Comment

0 Comments